
വാഷിങ്ടൻ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ–പസിഫിക് മേഖലയിൽ യുഎസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു.
‘‘ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. അത് ശരിയാണ്. ഇതേക്കുറിച്ച് ഞാൻ ഇപ്പോൾ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവർ ഓഫിസിൽ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നയാളാണ്. അവർ കരാറിന്റെ അവസാനരൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡന്റിൽനിന്നും അദ്ദേഹത്തിന്റെ സംഘത്തിൽനിന്നും ഉടൻ തീരുമാനം അറിയാനാകും’’– കരോലിൻ പറഞ്ഞു.
ഇന്തോ–പസിഫിക്കിൽ ഇന്ത്യ ഇപ്പോഴും തന്ത്രപ്രധാന പങ്കാളിയായി തുടരുന്നുണ്ടെന്നും മേഖലയിലെ ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കരോലിൻ പറഞ്ഞു. ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ മികച്ച സൗഹൃദമാണുള്ളത്. അത് തുടരുമെന്നും കരോലിൻ കൂട്ടിച്ചേർത്തു.