
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് പ്രതിരോധ നപടികൾ ആരംഭിച്ചു. നൂറിലേറെപ്പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലാണ് നിപ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 26 കമ്മിറ്റികൾ വീതം മൂന്നു ജില്ലകളിൽ രൂപീകരിച്ചു. സമ്പർക്ക പട്ടിക തയാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈനും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. കലക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ലിക് അനൗൺസ്‌മെന്റ് നടത്തണം. ഒരാളെയും വിട്ടുപോകാതെ കോണ്ടാക്ട് ട്രേസിങ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും നിപ്പ ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.