
ടെക്സസ്: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 13 മരണം. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് നാശനഷ്ടങ്ങൾക്കിടയാക്കി. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. ടെക്‌സസിലെ കെർ കൗണ്ടിയിലാണ് മിന്നൽ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിനുളളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒൻപത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്.
ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ടെക്‌സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായെന്നും അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കണമെന്നുമാണ് സെനറ്റർ ജോൺ കോർണിൽ പറഞ്ഞത്.