
വാഷിങ്ടൻ: വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങി യുഎസ് പ്രസിഡൻ്റ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ഡസൻ രാജ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കത്തുകൾ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് യുഎസ് പ്രസിഡന്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഓരോ രാജ്യത്തെയും നേതാക്കൾക്ക് അയച്ച കത്തുകളുടെ പകർപ്പുകളും ട്രംപ് പോസ്റ്റ് ചെയ്തു. യുഎസ് പ്രസിഡന്റിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരിഫ് കത്തുകൾ വൈകാതെ ഇന്ത്യയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചർച്ചകൾ തുടരുകയാണ്. ജൂലൈ 9ന് അവസാനിക്കുന്ന അവസാന തീയതിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (16 ശതമാനം വരാനിരിക്കുന്നതും 10 ശതമാനം നിലവിലുള്ളതും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
ട്രംപിന്റെ തീരുമാനം ജാപ്പനീസ്, കൊറിയന്‍ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക് രംഗങ്ങളെ സാരമായി തന്നെ ബാധിക്കും. അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായി നിങ്ങള്‍ തീരുവ വര്‍ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ എത്ര ശതമാനം താരിഫ് വര്‍ധനയുണ്ടോ അത്ര തന്നെ 25 ശതമാനം തീരുവയ്‌ക്കൊപ്പം ചേര്‍ത്ത് അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ തീരുവ വര്‍ധന പുരനപരിശോധിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിനായി ഇരുരാജ്യങ്ങളും തങ്ങളുടെ വ്യാപാര നയങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.