
വാഷിങ്ടൻ: ഗാസയിലെ വിവിധയിടങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസിൽ സന്ദർശനം തുടരവെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുന്നത്. ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂമിൽ സ്ഫോടനത്തിൽ 5 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. 14 സൈനികർക്കു പരുക്കേറ്റു. ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇരുപക്ഷത്തെയും 80 ശതമാനത്തോളം ഭിന്നതകൾ പരിഹരിച്ചെങ്കിലും അന്തിമ ധാരണയാകാൻ ഏതാനും ദിവസം കൂടിയെടുക്കുമെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തദിവസം ദോഹയിലെത്തും. വടക്കൻ ഗാസയിൽ വിദൂരനിയന്ത്രിത സ്ഫോടകവസ്തു പൊട്ടിയാണ് 5 സൈനികർ കൊല്ലപ്പെട്ടത്. സ്ഫോടനത്തിനുശേഷം കനത്ത വെടിവയ്പുമുണ്ടായി. രണ്ടാഴ്ച മുൻപു ഖാൻ യൂനിസിൽ സൈനികവാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടി 7 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിൽ ലൈംഗിക അതിക്രമങ്ങളുമുണ്ടായെന്ന് ഇസ്രയേൽ സംഘടനയുടെ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. ദൃക്സാക്ഷികളുടെയും മോചിതരായ ബന്ദികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണു ദിനാ പ്രൊജക്ട് എന്ന സംഘടനയുടെ റിപ്പോർട്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഖത്തറിൽ നിന്നുളള പ്രതിനിധിസംഘം വൈറ്റ്ഹൗസിലെത്തി. ഡോണൾഡ് ട്രംപുമായി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നതിനു മുൻപും വൈറ്റ്ഹൗസ് അധികൃതരുമായി പ്രതിനിധിസംഘം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു.