
മുംബൈ: മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരിൽ നടക്കുന്ന തർക്കങ്ങൾക്കിടെ പാർട്ടി പ്രവർത്തകർക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. തർക്കങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലോ, അന്വേഷണങ്ങളിലൊ മാധ്യമങ്ങളുമായി സംസാരിക്കുകയോ, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക് വെക്കുകയോ ചെയ്യരുതെന്നും താക്കറെ പറഞ്ഞു. പാർട്ടി വക്താക്കൾ മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് തന്റെ അനുമതി എടുക്കണം എന്നും താക്കറെ കൂട്ടിച്ചേർത്തു.
‘ ഒരു വ്യക്തമായ നിർദേശം. പാർട്ടിയിലുള്ള ആരും പത്രങ്ങൾ, വാർത്ത ചാനലുകൾ, മറ്റ് സാമൂഹിക മാധ്യമങ്ങൾ എന്നിവയുമായി സംവദിക്കാൻ പാടില്ല. അതുപോലെ സാമൂഹിക മാധ്യമങ്ങളിൽ നിങ്ങളുടെ പ്രതികരണം അറിയിച്ച് വീഡിയോ പങ്ക് വെക്കരുത്. മാധ്യമങ്ങളുമായി സംസാരിക്കാൻ ഔദ്യോഗികമായി ഉത്തരവാദിത്തം ഉള്ളവർ എന്റെ സമ്മതം വാങ്ങിയ ശേഷം മാത്രമേ ഏത് മാധ്യമത്തോടും സംസാരിക്കാൻ പാടുള്ളു. സാമൂഹിക മാധ്യമത്തിലും പ്രതികരണങ്ങൾ രേഖപ്പെടുത്തരുത്.’ പ്രവർത്തകർക്കുള്ള നിർദേശങ്ങൾ താക്കറെ എക്സിൽ മറാത്തിയിൽ കുറിച്ചു.
സംസ്ഥാനത്ത് ജനങ്ങൾ മറാത്തി സംസാരിക്കണം എന്ന ആവശ്യത്തിലൂന്നി അക്രമാസക്തമായ രീതിയിലാണ് എംഎൻഎസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാറും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും തമ്മിൽ ഇതിന്റെ പേരിൽ കൊമ്പുകോർക്കുകയാണ്,
മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ എംഎൻഎസിന്റെ ഒരു പ്രവർത്തകൻ വടക്കേ ഇന്ത്യക്കാരനായ കടയുടമയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായി. കടയുടമയെ മർദ്ദിച്ചതിനെതിരെ പ്രതിഷേധം ഉയരുമ്പോഴും മറാത്തി ഭാഷയെ അപമാനിക്കുന്ന എല്ലാവരോടും എംഎൻഎസ് ഈ വിധം പ്രതികരിക്കും എന്നാണ് എംഎൻഎസ് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജ് താക്കറെക്കും എംഎൻഎസിനും നേരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
ഇതോടെ മറാത്തി സംസാരിക്കാൻ തയ്യാറാകാത്തവരെ മർദ്ദിക്കുന്ന വീഡിയൊ ചിത്രീകരിക്കരുതെന്ന് രാജ് താക്കറെ പ്രവർത്തകരോട് നിർദ്ദേശിച്ചു. ‘അവരെ അടിക്കാം പക്ഷേ വീഡിയോ ചിത്രീകരിക്കരുത്’ എന്നായിരുന്നു താക്കറെ പ്രവർത്തകർക്ക് കൊടുത്ത നിർദേശം. എംഎൻഎസിന്റെ നിലപാടിനെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞ് ഒരുപാട് നേതാക്കളും രംഗത്തെത്തി.