
കറാച്ചി: ബലൂചിസ്ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
ക്വറ്റയിൽനിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന രണ്ട് ബസുകൾ അക്രമികൾ ദേശീയപാതയിൽ തടഞ്ഞു നിർത്തുകയായിരുന്നു. അതിനുശേഷം യാത്രക്കാരെ പരിശോധിച്ചു. പഞ്ചാബ് സ്വദേശികളെ ബസിൽനിന്നിറക്കി. അടുത്തുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ ശരീരങ്ങൾ റോഡരികിൽനിന്നു കണ്ടെടുത്തതായും പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികൾ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
ബലൂചിസ്താന്‍ പ്രവിശ്യയിൽ ഈ വർഷം മാർച്ചിൽ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയിരുന്നു. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം. അതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.