
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി നായകനായ ‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. ചിത്രം 18-ന് തീയേറ്ററുകളിലെത്തിയേക്കും. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പ് കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നു. വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തിൽ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാനായി സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ. മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡിന്റെ തീരുമാനം. ഇതോടെ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.നഗരേഷ് ചിത്രം കാണുകയും ചെയ്തു. തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സെൻസർ ബോർഡ് രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇത് അംഗീകരിക്കാമെന്ന് സിനിമയുടെ നിർമാതാക്കൾ കോടതിയിൽ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടിചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് പറഞ്ഞ മാറ്റങ്ങൾ. തുടർന്ന് ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കാൻ നിർമാതാക്കൾ സമ്മതിക്കുകയായിരുന്നു. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ജൂൺ 27ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്.