
വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്തുകളിലൂടെയാണ് യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികൾക്കെതിരെ പകരം തീരുവ ചുമത്തുന്നത് ട്രംപ് പ്രഖ്യാപിച്ചത്. 2025 ആഗസ്റ്റ് ഒന്നു മുതലാകും പകരം തീരുവ നടപ്പിലാക്കുന്നത്.
കനേഡിയൻ ഉൽപന്നങ്ങൾക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം. രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അതു പുതുക്കിയ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയാണ് ട്രംപിന്റെ കത്ത്. അതിതീവ്രമായ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസത്തിനു വേണ്ടി നല്‍കുന്ന മരുന്നായ ഫെന്റനിൽ, യുഎസിലേക്ക് എത്തുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടതാണ് പുതിയ താരിഫ് നയത്തിന് കാരണമായതെന്നാണ് ട്രംപ് കത്തിൽ സൂചിപ്പിച്ചത്. ഈ കാരണം തന്നെയാണ് മെക്സിക്കോക്ക് അയച്ച കത്തിലും ട്രംപ് ചൂണ്ടിക്കാട്ടുന്നത്.
ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ളതാണ് ഫെന്ററിൽ. എന്നാല്‍ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ ഇതിനെ ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് യുഎസിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നത്.