
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാറുകൾ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവർ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. ബ്രിട്ടീഷ് നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ വിമാനം തിരികെ പറക്കും.
ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ കമ്പനിയിലെയും 24 അംഗസംഘമാണ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എർബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എൻജീനിയർമാർ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധ വിമാനം.
ഇക്കഴിഞ്ഞ ജൂൺ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാർട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. വിദഗ്ധർ ശ്രമം നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്.