
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും. അഡീഷനൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും.
2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു.
അതേസമയം, ദിവ്യയ്ക്ക് എതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകൻ കെ.വിശ്വൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.ദിവ്യക്കെതിരായി ചുമത്തിയ കുറ്റം നിലനില്‍ക്കില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയത് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ പറഞ്ഞു.
‘‘എഡിഎം കുറ്റസമ്മതം നടത്തിയതായി കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി.പി.ദിവ്യ വേട്ടയാടപ്പെടുകയാണ്. വ്യക്തിതാൽപര്യവും രാഷ്ട്രീയ താൽപര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ. കുറ്റപത്രം റദ്ദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിയെന്നതിന് നേരിട്ടുള്ള തെളിവ് കുറ്റപത്രത്തിലില്ല. എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്’’ – കെ. വിശ്വൻ പറഞ്ഞു.