
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ വർധന. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) കമ്പനിയുടെ ലാഭം 26,994 കോടി രൂപയായി വർധിച്ചു.ആദ്യപാദത്തിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണ് ഇത്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ 15,138 കോടിയെക്കാൾ 78.3 ശതമാനമാണ് വളർച്ച.
വരുമാനം 2.36 ലക്ഷം കോടിയിൽനിന്ന് 2.48 കോടി രൂപയായി ഉയർന്നു; 5.26 ശതമാനം വർധന. ആഗോള സാമ്പത്തിക അസ്ഥിരതകൾക്കിടയിലും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം-ഡിജിറ്റൽ ബിസിനസ് കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തിൽ (ക്യു1) 7,110 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 5,698 കോടിയെക്കാൾ 24.8 ശതമാനം വർധന.അറ്റ വരുമാനം 18.8 ശതമാനം ഉയർന്ന് 41,054 കോടി രൂപയിലെത്തി. 5ജി വരിക്കാരുടെ എണ്ണം 20 കോടിയും ഹോം കണക്ഷനുകളുടെ എണ്ണം രണ്ടു കോടിയും പിന്നിട്ടു.74 ലക്ഷം വരിക്കാരുമായി ജിയോ എയർഫൈബർ ഏറ്റവും വലിയ ഫിക്‌സഡ് വയർലെസ് ശൃംഖലയായി മാറി.
റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയ്‌ലിന്റെ അറ്റാദായം 28 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. വരുമാനം 11 ശതമാനം വർധിച്ച് 84,171 കോടിയും.