
തിരുവനന്തപുരം: ഒരുമാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായിരുന്നു. തുടർന്ന് ഇന്നലെ പരീക്ഷണ പറക്കൽ നടത്തി പ്രവർത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക് പോകും.
ഇന്ധനക്കുറവിനെത്തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി എഫ് 35 ഇറക്കിയതെങ്കിലും പിന്നീട് വിമാനത്തിന്റെ ആക്‌സിലറി പവർ യൂണിറ്റിലുണ്ടായ തകരാറാണ് വിമാനത്തിന് പറക്കാൻ സാധിക്കാത്തതിനു കാരണമെന്ന് വ്യക്തമായി. എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചില്ല. രണ്ടു തവണ എൻജിൻ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയർന്നില്ല. പിന്നീട് ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധർ എത്തിയാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുന്നത്. ജൂൺ 14-നാണ് എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.