
ഷിംല: ഹിമാചൽപ്രദേശിൽ മഴക്കെടുതിയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു. 74 പേർ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിൽ മരിച്ചപ്പോൾ 58 പേർ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി), സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) എന്നീ സംഘടനകളാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കാലവർഷത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ വിവിധയിടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതകളിലൂടെയുളള ഗതാഗതത്തെയും മഴ ബാധിച്ചു. വൈദ്യുതി വിതരണത്തെയും ജലവിതരണ സംവിധാനങ്ങളെയും മഴ ബാധിച്ചു.
മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. കാലവർഷത്തിലുണ്ടായ അപകടങ്ങളിൽ 16 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. കംഗ്ര നഗരത്തിലും 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ സംസ്ഥാനത്തുണ്ടായത്.
തിങ്കളാഴ്ച ചമ്പയിലെ ഒരുവീട്ടിൽ പാറക്കല്ല് വീണതിനെതുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.എസ്ഇഒസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ദുരന്തമേഖലകളിലുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.