
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയിരിക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നു എന്ന കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്നു ആരോപിച്ച് സിബിഐ രണ്ടുകേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. 25ൽ അധികംപേരെ ചോദ്യംചെയ്തു. 35 ഇടങ്ങളിലായാണ് പരിശോധന. ഇഡിയുടെ ഡൽഹി യൂണിറ്റാണ് അന്വേഷണത്തിനു പിന്നിൽ.
അതേസമയം, ഇഡിയുടെ റെയ്ഡ് പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും അറിയിച്ചു. ആർകോം, ആർഎച്ച്എഫ്എൽ എന്നീ സ്ഥാപനങ്ങളുടെ നേർക്കുള്ള കേസ് 10 വർഷം പഴകിയതാണെന്നും കമ്പനികൾ അറിയിച്ചു. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് റെയ്ഡിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബാങ്കുകളെയും ഓഹരിയുടമകളെയും നിക്ഷേപകരെയും മറ്റ് പൊതുസ്ഥാപനങ്ങളെയും കബളിപ്പിച്ച് ജനങ്ങളുടെ പണം തട്ടിയെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയാണ് വായ്പ അനുവദിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതായിരുന്നു ഇതിന് കാരണം.