
ന്യൂഡൽഹി: മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം.എം.സുന്ദരേശ്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും കോടതി നോട്ടീസയച്ചു. അതേസമയം പ്രതികളെ ഉടൻ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല.
വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബോംബുകൾ ഏത് വിഭാഗത്തിലുള്ളതാണെന്നുപോലും രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനിൽകിലോർ, ശ്യാംചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് പറഞ്ഞു. സാക്ഷിമൊഴികളും പ്രതികളിൽനിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകളും വിശ്വാസയോഗ്യമല്ലെന്നും ബെഞ്ച് എടുത്തുകാട്ടി. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) വലിയ തിരിച്ചടിയായിരുന്നു ഈ വിധി.
2006 ജൂലായ് 11-ന് പശ്ചിമറെയിൽവേയിലെ വിവിധ സ്ഥലങ്ങളിലായി ഏഴ് ലോക്കൽ തീവണ്ടികളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. അന്നത്തെ അപകടത്തിൽ 180 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015-ലാണ് പ്രത്യേകകോടതി അഞ്ച് പ്രതികൾക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി തള്ളിയത്. മറ്റേതെങ്കിലും കേസിൽ പ്രതികളല്ലെങ്കിൽ ഉടൻതന്നെ ഇവരെ ജയിൽമോചിതരാക്കണമെന്നും ഉത്തരവിട്ടിരുന്നു.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ, സാക്ഷിമൊഴികൾ, പ്രതികളിൽനിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകൾ എന്നിവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. പ്രധാന സാക്ഷികളെ വിസ്തരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ചില പ്രതികളുടെ കുറ്റസമ്മതമൊഴികൾ പീഡിപ്പിച്ച് പറയിപ്പിച്ചതുപോലെയാണെന്നും കോടതി പറഞ്ഞു. കുറ്റസമ്മതമൊഴികൾ അപൂർണമാണ്. ചിലഭാഗങ്ങൾ പരസ്പരം കോപ്പി-പേസ്റ്റ് ചെയ്തിരിക്കുന്നു. പ്രതികളെ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് അവകാശപ്പെടുന്ന ടാക്‌സിഡ്രൈവർമാർ, പ്രതികൾ ബോംബ് സ്ഥാപിക്കുന്നതായി കണ്ടവർ, ബോംബുകൾ കൂട്ടിച്ചേർക്കുന്നതിന് ദൃക്‌സാക്ഷികൾ എന്ന് പറയുന്നവർ, ഗൂഢാലോചനയുടെ ദൃക്‌സാക്ഷികൾ തുടങ്ങിയവർ നൽകിയ തെളിവുകൾ ഹൈക്കോടതി സ്വീകരിച്ചില്ല.
കമാൽ അൻസാരി (വിചാരണയ്ക്കിടെ മരിച്ചു), മുഹമ്മദ് ഫൈസൽ റഹ്‌മാൻ ഷെയ്ഖ്, എത്തെഷാം ഖുതുബുദ്ദീൻ സിദ്ദിഖി, നവീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ എന്നിവരായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ. തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മർഗൂബ് അൻസാരി, മുസമ്മിൽ അതാർ റഹ്‌മാൻ ഷെയ്ഖ്, സുഹൈൽ മെഹ്‌മൂദ് ഷെയ്ഖ്, സമീർ റഹ്‌മാൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികളിലൊരാളായ വാഹിദ് ഷെയ്ഖിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.