
ടെൽ അവീവ്: ഗാസയിൽ പട്ടിണി രൂക്ഷമായ സാഹചര്യത്തിൽ ജനവാസമുള്ള മൂന്ന് കേന്ദ്രങ്ങളിലെ സൈനിക നടപടി താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. ദിവസവും 10 മണിക്കൂർ പോരാട്ടം നിർത്തിവെക്കുമെന്നും ദുരിതത്തിലായ പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകൾ തുറക്കുമെന്നും ഇസ്രയേൽ ഞായറാഴ്ച അറിയിച്ചു. മേഖലയിലെ വർധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം അറിയിച്ചു.
ജനവാസം കൂടിയ മേഖലകളായ ഗാസ സിറ്റി, ദെയ്ർ അൽ-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. ഞായറാഴ്ച (ജൂലൈ 27, 2025) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മണി മുതൽ രാത്രി എട്ട് മണി വരെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 10:30 വരെ) സൈനിക നടപടികൾ നിർത്തിവെക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്നാണ് ഇസ്രയേൽ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ ഇവിടെയെല്ലാം ആക്രമണങ്ങൾ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ സഹായ ഏജൻസികളെ സഹായിക്കുന്നതിന് സുരക്ഷിതമായ വഴികൾ നിശ്ചയിക്കുമെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. 21 മാസമായി നീളുന്ന യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഇസ്രയേൽ നേരിടുന്നത്.
ഗാസയിൽ തങ്ങൾ നൽകുന്ന സഹായങ്ങൾ ഹമാസ് അവരുടെ ഭരണം ശക്തിപ്പെടുത്തുന്നതിനായി തട്ടിയെടുക്കുന്നു എന്ന് ആരോപിച്ച് ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ഗാസയിൽ ഭക്ഷണത്തിന് ക്ഷാമമുണ്ടാക്കും എന്ന് ഭക്ഷ്യ വിദഗ്ധർ മാസങ്ങൾക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സമീപ ദിവസങ്ങളിൽ ഗാസയിൽ നിന്ന് പുറത്തുവന്ന മെലിഞ്ഞുണങ്ങിയ കുട്ടികളുടെ ചിത്രങ്ങൾ ഇസ്രയേലിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ തീരുമാനം.