
ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ട്. 6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂലൈ 22-ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ഭൂകമ്പം. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. വസ്തുവകകൾക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇത്തരം ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി, ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ വലിയ തോതിലുള്ള ദുരന്തനിവാരണ മോക്ക് ഡ്രില്ലുകൾ നടത്താൻ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചു. ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങൾ തുടങ്ങിയ വലിയ ദുരന്തങ്ങളെ നേരിടാനുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.