
മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി ഗെയിം കളിച്ച സംഭവത്തിൽ മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി. മന്ത്രി മണിക്റാവു കൊക്കാട്ടെയാണ് കൃഷി വകുപ്പിൽ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. നിയമസഭ നടക്കുന്നതിനിടെ മന്ത്രി ഗെയിം കളിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെയാണ് നടപടി.
മന്ത്രി മൊബൈലിൽ ഗെയിം കളിക്കുന്ന വിഡിയോ എൻസിപി എംഎൽഎ രോഹിത് പവാർ പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്ന് രോഹിത് പവാർ ആരോപിച്ചിരുന്നു. എക്സിലാണ് രോഹിത് പവാർ വിഡിയോ പങ്കുവച്ചത്. പിന്നാലെ വിവാദമാകുകയായിരുന്നു.