
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ കമൽഹാസന് വധഭീഷണി. കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ജൂനിയർ നടനാണ് ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചതായാണ് വിവരം. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പരാമർശം.
രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധമാണു വിദ്യാഭ്യാസമെന്നുമായിരുന്നു കമൽ പറഞ്ഞത്. ഇതോടെ, സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. സിനിമയിൽ സഹനടനായ രവിചന്ദ്രൻ ഇതിനു പിന്നാലെ, സ്വകാര്യ ചാനൽ ചർച്ചയിൽ കമലിനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു.