
ഇസ്‌ലാമാബാദ്: പാഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് മറുപടിയുമായി പാകിസ്ഥാൻ. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും അവശ്യ സാധനങ്ങളുടെ വിതരണം പാകിസ്ഥാൻ പൂർണമായും നിർത്തലാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്ക് പത്ര വിതരണം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ന്യൂഡൽഹിയിലെ പാകിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചു.
ഒൻപത് ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട്, നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ വധിച്ചത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മേൽ പാക്കിസ്ഥാൻ അധികാരികൾ ആക്രമണാത്മക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്ര വസതികളിലും ഓഫിസുകളിലും പാക്ക് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിരീക്ഷണത്തിനു പുറമേ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും ഇന്ത്യൻ നയതന്ത്രജ്ഞർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പാചക വാതകം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പാക്കിസ്ഥാൻ അധികൃതർ അടുത്തിടെ പ്രാദേശിക കച്ചവടക്കാർക്ക് നിർദേശം നൽകിയിരുന്നു.