
ന്യൂഡൽഹി: ബംഗ്ലാദേശ്- ഇന്ത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും വഷളായതിനെതുടർന്ന് ബംഗ്ലാദേശിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ബംഗ്ലാദേശിൽ നിന്നുമുള്ള ചില ചണ ഉൽപന്നങ്ങളുടെയും കയറുകളുടെയും കരമാർഗമുള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചു. എന്നാൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ വിജ്ഞാപനം അനുസരിച്ച് തുറമുഖം വഴി ഈ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാം.
ചണത്തിന്റെയോ മറ്റ് ടെക്സ്റ്റൈൽ ബാസ്റ്റ് ഫൈബറിന്റെയോ ബ്ലീച്ച് ചെയ്തതും ബ്ലീച്ച് ചെയ്യാത്തതുമായ നെയ്ത തുണിത്തരങ്ങൾ, ചണത്തിന്റെ കയർ, ചണത്തിന്റെ ചാക്കുകളും ബാഗുകളും തുടങ്ങി ഉൽപന്നങ്ങൾക്കാണ് വിലക്ക്. ജൂൺ 27ന് ബംഗ്ലാദേശിൽ നിന്നുള്ള ഒട്ടേറെ ചണ ഉൽപന്നങ്ങളുടെയും നെയ്ത തുണിത്തരങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖം വഴി ഈ ഉൽപന്നങ്ങൾ തുടർന്നും ഇറക്കുമതി ചെയ്യാം. ഏപ്രിൽ, മേയ് മാസങ്ങളിലും ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
മേയ് 17ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങി ചില വസ്തുക്കളുടെ ഇറക്കുമതിക്ക് ഇന്ത്യ തുറമുഖ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രിൽ 9ന്, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, നേപ്പാൾ, ഭൂട്ടാൻ എന്നിവ ഒഴികെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വിവിധ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനായി ബംഗ്ലാദേശിന് അനുവദിച്ച ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ പിൻവലിക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ചൈനയിൽ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടികൾ പ്രഖ്യാപിച്ചത്. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയുടെ വലിയ എതിരാളിയാണ് ബംഗ്ലാദേശ്. 2023-24 ൽ ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം 1290 കോടി യുഎസ് ഡോളറായിരുന്നു. 2024-25ൽ ഇന്ത്യയുടെ കയറ്റുമതി 1146 കോടി യുഎസ് ഡോളറുമായിരുന്നു. അതേസമയം ഇറക്കുമതി 200 കോടി യുഎസ് ഡോളറായിരുന്നു.