
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർലമെന്ററി ബോർഡ് യോഗം ചേരുമെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റു പാർലമെന്ററി ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പൂർണ അധികാരം നൽകി. ഇതുസംബന്ധിച്ച് എന്‍ഡിഎ നേതാക്കൾ പ്രമേയം ഏകകണ്ഠേന പാസാക്കിയിരുന്നു.
ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും. ബിജെപിയിലെ ഒരു നേതാവിനെ തന്നെ ഉപരാഷ്ട്രപതിയായി നിശ്ചയിക്കും എന്നാണ് സൂചന. നാമനിർദേശപത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ഡൽഹിയിലെത്താൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥിയെപ്പറ്റിയുള്ള ചർച്ചയ്ക്ക് നേതാക്കളുടെ യോഗം തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചിരിക്കുന്നത്.
ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.