
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫും എസ്ഡിആർഎഫും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഓഗസ്റ്റ് 25 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തരാലി മാര്‍ക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്. സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്.
നിരവധി പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.