ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർക്ക് പരിക്ക്

സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപമാണ് ആക്രമണമുണ്ടായതെന്നും വൻ‌ സ്ഫോടന ശബ്ദം കേട്ടതായും നഗരവാസികൾ പറഞ്ഞു. ഇസ്രയേലിലേക്ക് ഹൂതികളുടെ ഭാഗത്തുനിന്നു ഡ്രോൺ ആക്രമണമുണ്ടായെന്നും ഇതിന് മറുപടിയായാണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

അതേസമയം, പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി പൂർണമായും നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം വ്യാപക ആക്രമണം തുടരുകയാണ്.

സനായിൽ ഹൂതി വിമതരുടെ സാറ്റലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൽ മാലിക് അൽ–ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ഇസ്രയേൽ ആക്രമണം. നിരവധി മുതിർന്ന ഹൂതി നേതാക്കൾ ഈ സമയം പ്രസംഗം കേൾക്കാൻ ഒത്തുചേർന്നുവെന്നും ഇവരെയാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് വൃത്തങ്ങൾ പറഞ്ഞു. ഇസ്രയേലിനു നേരെ ആരു കൈയുയർത്തിയാലും ആ കൈകൾ വെട്ടിമാറ്റുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആക്രമണത്തിനു പിന്നാലെ പ്രസ്താവനയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ചയും സനായിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. 10 പേരാണ് അന്നു കൊല്ലപ്പെട്ടത്. 90ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഇസ്രയേലിനു നേരെ പലപ്പോഴായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ ആവശ്യം. നേരത്തേ, ചെങ്കടലിൽ ഇസ്രയേലിലേക്കുള്ള കപ്പലുകൾക്കു നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. കപ്പലുകൾ ആക്രമിച്ചതിനു മറുപടിയായി യുഎസ് സൈന്യം ഹൂതി കേന്ദ്രങ്ങളിൽ വ്യാപക ആക്രമണം നടത്തിയിരുന്നു. പിന്നീട്, മേയിൽ ഒമാന്റെ മധ്യസ്ഥതയിൽ യുഎസും ഹൂതികളും വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *