
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്തമഴ തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. അടുത്ത 32 മണിക്കൂറിനുള്ളിൽ കൂടുതൽ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത തള്ളികളയാനാകില്ല.
തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതോടെ ഡൽഹി-എൻസിആറിലെ വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്കം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.
നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ യമുനയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനത്ത് വിമാന സർവീസുകളും തടസ്സപ്പെടുന്നുണ്ട്.
അതേസമയം, പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചു. ജമ്മുകശ്മീരിലെ രജൗരിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അടുത്ത 2 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയെ തുടർന്ന് ദില്ലിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.