
മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് 400ഓളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന കണക്കുകൂട്ടലിൽ നിക്ഷേപകർ സ്റ്റോക്കുകൾ വാങ്ങിക്കൂട്ടുന്നതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഐടി, ബാങ്ക് ഓഹരികൾ നഷ്ടം നേരിടുമ്പോൾ ഓട്ടോ ഓഹരികൾ നേരിയ നേട്ടത്തിന്റെ പാതയിലാണ്. റിലയൻസ്, ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് ലാബ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ആറു പൈസയുടെ നഷ്ടത്തോടെ 88.16 എന്ന നിലയിലാണ് രൂപയുടെ വിനിമയം. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളർ ആവശ്യകത വർധിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്നലെ 88.10 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. എണ്ണവിലയും ഉയരത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ 0.44 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 68.45 ഡോളർ എന്ന നിലയിലാണ് ബ്രെൻഡ് ക്രൂഡിന്റെ വിൽപ്പന.