
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും.
നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ചൊവ്വാഴ്ച തമിഴ്‌നാട് ഡിജിപിക്ക് അപേക്ഷ നൽകി. പൊതുസമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടം ഉണ്ടാകാനിടയുള്ളതുകൊണ്ട് ഗതാഗതം നിയന്ത്രിച്ചും സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയും സഹകരിക്കണമെന്ന് അപേക്ഷയിൽ പറയുന്നു. യാത്രാ പരിപാടിയുടെ വിശദാംശങ്ങളും ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്.
പ്രധാനമായും ശനിയാഴ്ചകളിലാണ് വിജയ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുക. സെപ്റ്റംബർ 13-ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് തുടക്കം. അന്നുതന്നെ പെരമ്പലൂർ, അരിയാലൂർ ജില്ലകളിലും പൊതുയോഗമുണ്ടാവും. സെപ്റ്റംബർ 20-ന് നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ സംസാരിക്കും. സെപ്റ്റംബർ 27-ന് വടക്കൻ ചെന്നൈയിലും ഒക്ടോബർ 25-ന് തെക്കൻ ചെന്നൈയിലും പൊതുയോഗമുണ്ടാവും. ഡിസംബർ 20-ന് മധുരയിലാണ് സമാപന സമ്മേളനം.
തിരുച്ചിറപ്പള്ളിയിൽ ചത്തിരം ബസ് സ്റ്റാൻഡാണ് ഉദ്ഘാടനവേദിയായി ടിവികെ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, അതിന് പോലീസ് അനുമതി നൽകിയിട്ടില്ല.
ഓഗസ്റ്റ് 21-ന് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെയും അംഗത്വ വിതരണത്തിന്റെയും തുടർച്ചയായാണ് വിജയ് സംസ്ഥാന പര്യടനം നടത്തുന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം.