കോഴിക്കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം ചായോത്ത് കിനാനൂരിൽ രതീഷ്(32) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. രതീഷിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സന്ദീപ് ശനിയാഴ്ച വൈകിട്ടോടെ മരിച്ചിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വലിയ അപകടമുണ്ടായത്. പുലർച്ചെ 12.15-ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
പ്രതികളായ ചന്ദ്രശേഖർ, ഭരതൻ, രാജേഷ് എന്നിവർ ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവരുൾപ്പെടെ അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർക്ക് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യ വിധി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി. ഭരതൻ, പടക്കംപൊട്ടിച്ച പി. രാജേഷ് എന്നിവർക്കായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. ഇവരുൾപ്പെടെ നാലുപേരയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നത്.