

ന്യൂഡൽഹി: ഐപിഎൽ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ അടക്കം നാലു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ എന്നിവരെയാണ് സഞ്ജുവിനെ കൂടാതെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാന ദിവസമാണിന്ന്. അതേ സമയം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഓരോ ടീമുകൾക്കും ആറു താരങ്ങളെ നിലനിർത്താം. നാലു താരങ്ങളെ നിലനിർത്തിയ രാജസ്ഥാന് നേരത്തെ ടീമിലുണ്ടായിരുന്ന രണ്ട് പേരെ കൂടി റൈറ്റ് ടു മാച്ച് വഴി നിലനിർത്താനാകും.
കഴിഞ്ഞ സീസണുകളിൽ ടീമിനായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സഞ്ജുവടക്കമുള്ള നാലുതാരങ്ങളെ രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്.
സ്വന്തം ടീമിലുണ്ടായിരുന്നയാളെ എതിർ ടീം വിളിച്ചെടുത്താലും അതേ വിലയ്ക്ക് ടീമിൽ നിലനിർത്താവുന്ന രീതിയാണ് റൈറ്റ് ടു മാച്ച് (ആർ.ടി.എം.). എന്നാൽ, ലേലത്തിമുൻപ് ടീമിൽ നിലനിർത്തുന്നതും ആർ.ടി.എം. വഴി നിലനിർത്തുന്നതുമായി ആകെ ആറുപേർ മാത്രമേ പാടുള്ളൂ. കളിക്കാർക്കുവേണ്ടി ഒരു ടീമിന് ചെലവഴിക്കാവുന്ന ആകത്തുക 120 കോടിയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞവർഷംവരെ ഇത് 100 കോടിയായിരുന്നു.