
ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ഖലിസ്ഥാൻ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്
ആക്രമണത്തെ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രാപ്ടണിലെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയായിരുന്നു ഖലിസ്ഥാൻ വാദികളുടെ ആക്രമണം. സംഭവത്തിന്‌റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഖലിസ്ഥാൻ പതാകയും സംഘം ഉയർത്തിയിരുന്നു. ആക്രമണത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ പറഞ്ഞു.
അതേസമയം ആക്രമത്തിൽ അപലപിച്ച് ഇന്ത്യയും രംഗത്തെത്തി. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു.
ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന കോൺസുലാർ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷ ഒരുക്കാൻ കാനഡയോട് അഭ്യർഥിച്ചിരുന്നതായും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദേശത്തുളള ഇന്ത്യൻ വംശജർക്ക് കോൺസുലേറ്റിൻറെ സേവനങ്ങൾ ലഭ്യമാക്കാൻ ഖലിസ്ഥാനികൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സർട്ടിഫിക്കറ്റുകൾ ഇന്ത്യകാർക്കും കനേഡിയൻ അപേക്ഷകർക്കും നൽകാൻ കോൺസുലേറ്റിന് സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‌റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് നേരത്തെ കാനഡ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളിയ ഇന്ത്യ കാനഡയുടെ വാദം അസംബന്ധമാണ് എന്നായിരുന്നു പ്രതികരിച്ചത്.