
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്‌റേതാണ് ഉത്തരവ്.
2022 സെപ്റ്റംബറിൽ ജാമ്യം നൽകിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹത്റാസിൽ പത്തൊൻപതുകാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉൾപ്പെടെ ചുമത്തിയിരുന്നു. രണ്ടരവർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറിൽ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നതിന് പുറമേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായി ബന്ധപ്പെടരുത്, പാസ്പോർട്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളായിരുന്നു സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടർന്നു.