
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ധനസഹായമായി നാല് ലക്ഷം രൂപ വീതം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.നാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു , ചോയ്യംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. നൂറിലേറെ പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.