
കൊച്ചി : ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ 9.30നാണ് അൻവറും കോൺഗ്രസ് വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്. ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.