
ടെൽ അവീവ്: ഇസ്രയേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. സ്വന്തം പൗരന്മാർ ഉൾപ്പെടെയുള്ള പലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെ യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടിയിലെ അംഗങ്ങളും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ചേർന്ന് 41ന് എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്.
സുപ്രിംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയുന്ന, അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഇസ്രയേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.
പാർലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതിയിലെത്തിയാൽ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനും ഇസ്രയേൽ സൈന്യത്തിന്റെ നിയമ വിദഗ്ധനുമായ ഡോ. എറാൻ ഷമീർ-ബോറർ പറഞ്ഞു. നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രയേലിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ചേരാത്തതും ആണെന്നും ഷമീർ-ബോറർ പറഞ്ഞു.
ആക്രമണകാരികളുടെ കുടുംബവീടുകൾ പൊളിക്കുകയെന്ന ദീർഘകാല നയവും ഇസ്രയേലിന് ഉണ്ട്. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ഭൂരിഭാഗം ജനങ്ങളും പലായനം ചെയ്യുകയും ചെയ്ത ഗാസയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ഇപ്പോഴും രൂക്ഷമാണ്. വാസയോഗ്യമല്ലാത്ത ഇവിടേയ്ക്കാണ് ബന്ധുക്കളെ നാട് കടത്താൻ ഇസ്രയേൽ നീക്കം നടത്തുന്നത്.