
മുംബൈ: പുനരുപയോഗ ഊർജ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. 65,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആന്ധ്രയിൽ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഗുജറാത്തിന് പുറത്ത് പുനരുപയോഗ ഊർജ പദ്ധതിക്കായി കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
ആന്ധ്രയിലെ തരിശുഭൂമിയിൽ 130 കോടി രൂപ ചെലവഴിച്ചാകും ഓരോ പ്ലാന്റും നിർമിക്കുക. റിലയൻസിന്റെ ക്ലീൻ എനർജി സംരംഭത്തിന് നേതൃത്വം നൽകുന്ന അനന്ത് അംബാനിയും ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷും മുംബൈയിൽ പദ്ധതിക്ക് അന്തിമ രൂപം നൽകി. തൊഴിലവസരം സൃഷ്ടിക്കുന്നതിന് രൂപവത്കരിച്ച കാബിനറ്റ് ഉപസമിതിയുടെ മേധാവിയാണ് ലോകേഷ്. ധാരണാപത്രത്തിൽ ചൊവ്വാഴ്ച ഒപ്പുവെയ്ക്കും.
അഞ്ച് വർഷത്തേക്ക് 20 ശതമാനം മൂലധന സബ്‌സിഡി, വൈദ്യുതി ഡ്യൂട്ടിയിൽ അഞ്ച് വർഷം പൂർമണമായി ഇളവ് ഉൾപ്പടെയുള്ളവ സർക്കാർ അനുവദിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 2,50,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ആന്ധ്രാ സർക്കാരിന്റെ പ്രതീക്ഷ.