
ന്യൂഡൽഹി: രാഷ്ട്രപിതാവിനും കർഷകർക്കും എതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ് അയച്ച് കോടതി. എംപി-എംഎൽഎ കോടതിയാണ് കങ്കണയ്ക്കെതിരെ നോട്ടീസയച്ചത്. കേസിൽ നവംബർ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ആഗ്രയിലെ രാജീവ് ഗാന്ധി ബാർ അസോസിയേഷൻ പ്രസിഡന്റ് രാമശങ്കർ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്റെ പരാമർശങ്ങളിലൂടെ കങ്കണ കർഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കർഷകന്റെ മകൻ കൂടിയായ രാമശങ്കർ ശർമ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു എംപിയുടെ പരാമർശം. കേന്ദ്രത്തിൽ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കിൽ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.
2021 നവംബർ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങളെ കുറിച്ചും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. 1947ൽ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തിൽ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമർശം.