
കൊൽക്കത്ത: ബംഗാളിലെ ആർജി കർ ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്. ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി മമതാ ബാനർജിയോട് അടിയന്തര റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടത്. ഇക്കാര്യം പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങളും, ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും എത്രയും വേഗം അറിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി ‘എക്സ്’ പോസ്റ്റിൽ രാജ്ഭവൻ മീഡിയ സെൽ അറിയിച്ചു.
മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം കേസിൽ വാദം നടക്കുന്നതിനിടെ സീൽദാ കോടതിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ പ്രതി ആരോപിച്ചിരുന്നു. മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ടെന്നും അവരിൽ നിന്നു തനിക്ക് ഭീഷണിയുണ്ടെന്നും പ്രതി ആരോപിച്ചു. കേസന്വേഷണം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിനീത് ഗോയലിനെ നേരത്തെ പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കുകയും പകരം മനോജ് കുമാർ വർമയെ നിയമിക്കുകയും ചെയ്തിരുന്നു.