
കണ്ണൂർ: എൽഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. 16 വോട്ടാണ് രത്ന കുമാരിക്ക് ലഭിച്ചത്. എതിർ സ്ഥാനാർത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ജാമ്യ വ്യവസ്ഥ പരിഗണിച്ചാണ് പി പി ദിവ്യ വോട്ട് ചെയ്യാൻ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ രത്നകുമാരിക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 24 അംഗ ഭരണസമിതിയിൽ 17 അംഗങ്ങൾ എൽ.ഡി.എഫും ഏഴ് അംഗങ്ങൾ യു.ഡി.എഫുമാണ്. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു നേരത്തെ രത്നകുമാരി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കലാശിച്ച വിവാദ യാത്രയയപ്പ് കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുകയാണ്. അതേ ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയിൽ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ കൂടെ താനുമുണ്ടെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 3 വർഷവും 10 മാസവും കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ തനിക്ക് പിന്തുണ നൽകി കൂടെ നിന്ന ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ എന്നിവർക്കെല്ലാം നന്ദിയും അറിയിച്ചിട്ടുണ്ട്.