
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകര പ്രവർത്തനങ്ങൾ കുറഞ്ഞതായി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വിവരങ്ങൾ നൽകിയത്. 2019 ന് ശേഷം സംസ്ഥാനത്ത് ഭീകരവാദപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് വന്നതായും ഗോവിന്ദ് മോഹൻ കമ്മിറ്റിയെ അറിയിച്ചു.
2019 ലായിരുന്നു ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്. ഇതിന് പിന്നാലെ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതിന് ശേഷം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനപാലനവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമായി മാറി. 2019-ൽ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടത്. ഇപ്പോഴിത് 14-ൽ താഴെയായി കുറയ്ക്കാൻ സാധിച്ചു.
സാധാരണക്കാരെ ലക്ഷ്യമിട്ട് 73 ആക്രമണങ്ങളാണ് 2019-ൽ സംസ്ഥാനത്ത് ഉണ്ടായത്. ഇപ്പോഴിത് 10-ൽ താഴെയായി കുറഞ്ഞു. 286 കേസുകളാണ് 2019-ൽ ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 2024 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം അത് 40 എണ്ണം മാത്രമാണ്. 2019-ൽ 96 ആക്രമണങ്ങളാണ് സുരക്ഷാ സേനയ്‌ക്കെതിരെ മാത്രം ഉണ്ടായത്. 2020-ൽ ഇത് 111 കേസുകളായി ഉയർന്നു. എന്നാൽ പിന്നീട് സുരക്ഷാസേനയ്‌ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഗണ്യമായി കുറയുന്ന കാഴ്ചയാണ് ഉണ്ടായത്. 2019-നെ അപേക്ഷിച്ച് നോക്കുമ്പോൾ 2023-ൽ വെറും 15 ആക്രമണങ്ങൾ മാത്രമാണ് ഉണ്ടായത്.
2019-ൽ 77 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണങ്ങളിൽ വീരമൃത്യുവരിച്ചത്. 2023-ലും 2024-ലും ഇത് 11 ആയി കുറഞ്ഞു. മാത്രമല്ല ജമ്മുകശ്മീരിലേക്ക് ഉണ്ടാകുന്ന നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു. 2019-ൽ 141 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കണ്ടെത്തിയത്. 2024-ൽ അത് വെറും മൂന്നായി കുറഞ്ഞു. ഭീകരവാദികളെ വധിക്കുന്ന കാര്യത്തിലും കുറവ് വന്നിട്ടുണ്ട്. 2019-ൽ ആകെ 149 ഭീകരവാദികളായാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഭീകരവാദ പ്രവർത്തനങ്ങൾ കുറയുന്നുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.