
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വിമാന നിർമാണ മേഖലയിൽ വമ്പന്മാരായ ബോയിങ്.ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻ ജീവനക്കാരുടെ 10% വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബോയിങ് കമ്പനി സി.ഇ.ഒ. കെല്ലി ഓട്ട്‌ബെർഗ് പറഞ്ഞു. ആഗോളതലത്തിൽ ആകെ 170,000 ജീവനക്കാരാണ് ബോയിങ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, അനാവശ്യചെലവുകൾ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധിക്കുന്നത്. വരുന്ന മാസങ്ങളിൽ പിരിച്ചുവിടൽ തുടരും. കമ്പനിയുടെ ഉത്പാദനപ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ജീവനക്കാരെ മാത്രമേ ഇനി അങ്ങോട്ട് ജോലിയിൽ നിലനിർത്തുകയുള്ളൂ,’ എന്നും കെല്ലി പറഞ്ഞു.
ബുധനാഴ്ച മുതലാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചുത്തുടങ്ങിയത്. അടുത്ത വർഷം ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാർ ജോലിയിൽനിന്ന് സ്ഥിരമായി പിരിച്ചുവിടപ്പെടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിടുന്നത്. എക്‌സ്‌ക്യുട്ടീവുകൾ, മാനേജർമാർ, ഫാക്ടറി ജോലിക്കാർ തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.