
കണ്ണൂർ: കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റതായാണ് വിവരം. കായംകുളം ദേവ കമ്യൂണിക്കേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചയോടെയായിരുന്നു അപകടമുണ്ടായത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവിൽ വെച്ച് നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകൾ.
വയനാട്ടിലെ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം. നെടുംപൊയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവിൽ എത്തിയപ്പോൾ ആണ് അപകടം. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തിൽ തങ്ങിയാണ് നിന്നത്. വാഹനം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.