
സോൾ : ശത്രുക്കളുടെ ലക്ഷ്യസ്ഥാനത്തെത്തി ആക്രമിക്കാൻ കഴിയുന്ന ചാവേർ ആക്രമണ ഡ്രോണുകൾ വലിയ തോതിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഉത്പാദനം കൂട്ടാൻ തീരുമാനമെടുത്തത്.
ഉത്തരകൊറിയയുടെ ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. നിലവിൽ ഭക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ രൂക്ഷമായതിനെത്തുടർന്നാണ് കിം ജോങ്ങിന്റെ പുതിയ നീക്കം.
ചാവേർ ഡ്രോണുകൾ സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയുന്ന ആളില്ലാ ഡ്രോണുകളാണ്. ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി കടുത്ത നാശമുണ്ടാക്കാൻ കഴിവുള്ള ഗൈഡഡ് മിസൈലുകളാണ് ഇവ. കഴിഞ്ഞ ഓഗസ്തിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ച് പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനിൽ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്ധർ പറയുന്നു.