
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നൈജീരിയ സന്ദർശിക്കും. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. 17 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. പശ്ചിമാഫ്രിക്കൻ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയാണിത്.
2007ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് നൈജീരിയ സന്ദർശിച്ചിരുന്നു. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശന വേളയിൽ നടക്കും. കൂടാതെ ബ്രസീൽ, ഗയാന രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
റഷ്യ-യുക്രെയ്ൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ഗയാനയിലെ കരീബിയിൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. 1968ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ സന്ദർശനത്തിനെത്തുന്നത്.