
കൊച്ചി: വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി വിധി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണു ഹർജിയിൽ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണു താനെന്നുമാണു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.
2022 ജൂലൈയിലാണു ഭരണഘടനയ്ക്ക് എതിരായ സജി ചെറിയാന്റെ പരാമർശമുണ്ടായത്. പിന്നാലെ മന്ത്രിക്കസേര തെറിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ‘ഭരണഘടനാ വിമർശനം’. വാക്കുകൾ ഇങ്ങനെ: ‘‘ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടന. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്’’.
പ്രസംഗം വിവാദമായതോടെ ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, മന്ത്രിക്കു രാജി വയ്ക്കേണ്ടിവന്നു. എന്നാൽ, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് വീണ്ടും മന്ത്രിയാക്കി.