
ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രയേൽ. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎൻആർഡബ്ല്യുഎ (യുണൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസ്) അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎൻആർഡബ്ല്യുഎ സീനിയർ എമർജൻസി ഓഫീസർ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
തെക്കൻ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികൾ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് വാട്ടറിഡ്ജ് കൂട്ടിച്ചേർത്തിരുന്നു. യുഎൻആർഡബ്ല്യുവും വേൾഡ് ഫുഡ് പ്രോഗ്രാമും ചേർന്ന് നൽകുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കരേ അബു സലേമിൽ വാഹനം പ്രവേശിക്കുമ്പോൾ ഇസ്രയേൽ നോട്ടീസ് നൽകിയിരുന്നു. അതേസമയം ആരാണ് കൊള്ളയടിച്ചതെന്ന് യുഎൻആർഡബ്ല്യു വ്യക്തമാക്കിയിട്ടില്ല.
തീരദേശ എൻക്ലേവിലേക്ക് ആവശ്യത്തിനുള്ള സഹായമെത്തുന്നുണ്ടെന്ന് തങ്ങൾ ഉറപ്പു വരുത്തുന്നുണ്ടെന്നും മാനുഷിക സഹായമെത്തുന്നതിനെ തടയുന്നില്ലെന്നും ഇസ്രയേൽ വാദിച്ചിരുന്നു. എന്നാൽ ഗാസയിലേക്കുള്ള സഹായങ്ങൾ കുറയുകയാണെന്ന് യുഎൻ ഉദ്യോഗസ്ഥൻ പിന്നീട് വ്യക്തമാക്കി. ജബലിയ, ബെയ്ത് ഹനൂൻ, ബെയ്ത് ലഹിയ എന്നിവിടങ്ങളിലേയ്ക്ക് ഒരു മാസത്തിലേറെയായി ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ല. ഇസ്രയേൽ നടത്തിയ കരയാക്രമണത്തിൽ മറ്റ് ഗാസ മുനമ്പിൽ നിന്ന് തെക്കൻ മധ്യ ഗാസ ഒറ്റപ്പെട്ടുവെന്നും യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.