
പെഷാവർ: പാകിസ്താനിൽ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടു സ്ത്രീകളും അഞ്ചുകുട്ടികളുമുൾപ്പെടെ 50 പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച വാഹനയാത്രക്കാർക്കുനേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
അഫ്ഗാൻ അതിർത്തിയോടുചേർന്ന ഖുറം ജില്ലയിലാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്. പരാചിനാറിൽനിന്ന് പ്രവിശ്യാതലസ്ഥാനമായ പെഷാവറിലേക്കുപോകുകയായിരുന്നു വാഹനങ്ങൾ. ഇരുനൂറിലേറെ വാഹനങ്ങളുണ്ടായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തെ ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമീൻ ഖാൻ ശക്തമായി അപലപിച്ചു. പ്രവിശ്യയിലെ ഹൈവേകളിൽ സുരക്ഷ ശക്തമാക്കാനും അദ്ദേഹം ഹൈവേ പോലീസിനോട് ഉത്തരവിട്ടു.