
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണൽ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്. Development of Iconic tourist Centres to Global scale എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 155.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികൾക്ക് അനുമതി നൽകിയത്.
കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിന് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നൽകിയിരുന്നു. അതിന്റെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണൽ ഹബ്ബ് എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സർഗാലയ ആർട് ആൻറ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. സർഗാലയ ആർട് ആൻറ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ദില്ലിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് രണ്ടു പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
സംസ്ഥാനത്തെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.