
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ നാഗാലൻഡിനെ വീഴ്ത്തി കേരളം. ഹൈദരാബാദിൽനടന്ന മത്സരത്തിൽ, 52 പന്ത് ബാക്കിനിൽക്കെ എട്ടുവിക്കറ്റിന് ജയിച്ചു. സ്‌കോർ: നാഗാലാൻഡ് 20 ഓവറിൽ എട്ടുവിക്കറ്റിന് 120. കേരളം 11.2 ഓവറിൽ രണ്ടിന് 121.
ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാത്തതിനാൽ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ നയിച്ചത്. ടോസ് നേടിയ നാഗാലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണർമാർ ഒൻപത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാെത 57 റൺസിലെത്തിച്ചെങ്കിലും മധ്യനിരയെ തകർത്ത ബൗളർമാർ മത്സരം കേരളത്തിനനുകൂലമാക്കി. എൻ.പി. ബേസിൽ നാല് ഓവറിൽ 16 റൺസിന് മൂന്നുവിക്കറ്റും ബേസിൽ തമ്പി 27 റൺസിന് രണ്ടുവിക്കറ്റും നേടി. എം.ഡി. നിധീഷ്, ജലജ് സക്സേന, അബ്ദുൾ ബാസിത്ത് എന്നിവർ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന്റെ ഓപ്പണർ വിഷ്ണു വിനോദ് (2) പെട്ടെന്ന് മടങ്ങിയെങ്കിലും രോഹൻ കുന്നുമ്മൽ (28 പന്തിൽ 57), സച്ചിൻ ബേബി (31 പന്തിൽ 48*) എന്നിവർ ചേർന്ന് രണ്ടാംവിക്കറ്റിൽ 105 റൺസെടുത്തു. രോഹൻ ആറു ഫോറും മൂന്നു സിക്‌സും നേടിയപ്പോൾ സച്ചിൻ ആറു ഫോറും ഒരു സിക്‌സും നേടി. സൽമാൻ നിസാർ 11 റൺസോടെ പുറത്താകാതെനിന്നു.