
ചെന്നൈ: ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് അതീവ ജാഗ്രതയിൽ ചെന്നൈ നഗരം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 16 വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി. വിമാന സർവീസുകൾ നിർത്തി വയ്ക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ഇന്ന് രാവിലെ 8.10 ന് ഇറങ്ങേണ്ട അബുദാബി വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
വിമാനങ്ങൾ റദ്ദാക്കിയതിന് പുറമെ, കാറുമായി പുറത്തിറങ്ങിയ ആളുകൾ വാഹനങ്ങൾ ഫ്‌ളൈഓവറുകളിൽ നിർത്തിട്ടിരിക്കുന്നതായി വിവരമുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ ചെന്നൈയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വിഴുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിൽനിന്ന് 260 കിലോമീറ്റർ അകലെയുള്ള ‘ഫെൻഗൽ’ ചുഴലിക്കാറ്റ് കരതൊടുമ്പോൾ 90 കിലോമീറ്റർ വേഗമുണ്ടാകും. ന്യൂനമർദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമർദമായാണ് കരയിൽ കടക്കുകയെന്നും വ്യാഴാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ന്യൂനമർദം ചുഴലിക്കാറ്റായത്. ഇത് മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗമുണ്ടാകും.
കടലൂർ മുതൽ ചെന്നൈ വരെയുള്ള തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കടക്കരയിൽ പോകരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ കഴിയുന്നതും വീട്ടിൽത്തന്നെ കഴിയണം. കാറ്റിൽ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങൾ കടപുഴകാനും സാധ്യതയുണ്ട്. മിന്നലോടുകൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടിൽ ശേഖരിച്ചു വെക്കണമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗമുണ്ടാകുമെന്നതിനാൽ കടലോരങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റവന്യൂവകുപ്പ് അറിയിച്ചു.